Tuesday, December 27, 2011




biography  of   prominent   historian   and   research scholar,
                  v.  v.  k.  valath

കവിയായും  ചരിത്രഗവേഷകനായും 
ആറു പതിറ്റാണ്ടുകളോളം 
കേരളത്തോടു  തോളുരുമ്മിനിന്ന 
വാലത്തിന്റെ  ജീവിതത്തിലേക്ക് 
ഒരു  തിരിഞ്ഞു നോട്ടം 


ഇവിടെ 
ഒരു പരേതന്‍ 
ആത്മകഥയെഴുതുന്നു.


  ലഘുജീവചരിത്രം

1918 ഡിസംബര്‍ 25ന് എറണാകുളം ചേരാനെല്ലൂരില്‍ ജനിച്ചു.
പേര്: കൃഷ്ണന്‍. അച്ഛന്‍: വടക്കേ വാലത്ത് വേലു ആശാന്‍.
അമ്മ : പാറു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത്
സിവിലിയന്‍ ക്ളാര്‍ക്കായി പട്ടാളത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര
പ്രേരിതങ്ങളായ കൃതികള്‍ രചിച്ച കാരണത്താല്‍ ബാംഗ്ളൂരിലെ വൈറ്റ്ഫീല്‍ഡിലെ
അമനിഷന്‍ ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം
അദ്ധ്യാപകജോലി നോക്കി. കെ.ദാമോദരന്റെ പത്രാധിപത്യത്തില്‍
എറണാകുളത്തുനിന്ന് നവയുഗം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ സഹപത്രാധി
പരായി ജോലി ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം (1999) ലഭിച്ചു.
പണ്ഡിറ്റ്കറുപ്പന്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്ളേസ് നെയിം സൊസൈറ്റിയുടെ
ഫെല്ലോഷിപ്പ് എന്നിവയും നേടി.
2000 ഡിസംബര്‍ 31ന് അന്തരിച്ചു. ഭാര്യ:കൃശോദരി.
മക്കള്‍:
മോപ്പസാങ്ങ്‌
ഐന്‍സ്റ്റീന്‍
സോക്രട്ടീസ്
O


കൃതികള്‍:

ഇടിമുഴക്കം              -        ഗദ്യകവിത    
മിന്നല്‍വെളിച്ചം                   "
ചക്രവാളത്തിനപ്പുറം             "              
ഞാന്‍ ഇനിയും വരും            "
അയയ്ക്കാഞ്ഞ കത്ത്    -    കഥാസമാഹാരം 
ഇനി വണ്ടി ഇല്ലാ       -         " 
ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.- നോവല്‍ 
സംഘകാല കേരളം   -     പഠനം 
ഋഗ്വേദത്തിലൂടെ   -             "
ശബരിമല, ഷോളയാര്‍ മൂന്നാര്‍
വാലത്തിന്റെ കവിതകള്‍- കവിതാസമാഹാരം 
-പണ്ഡിറ്റ് കെ .പി. കറുപ്പന്‍ - ജീവചരിത്രം 
കേരളത്തിലെ സ്ഥലചരിത്രങ്ങള്‍
                         - തൃശ്ശൂര്‍ ജില്ല
                         -പാലക്കാട് ജില്ല
                         -എറണാകുളം ജില്ല
                         -തിരുവനന്തപുരം ജില്ല
     ************************************

Awards And Endowments


  • Kerala Sahithya Akademi Award of 1999 

  • for  the entire   literary contribution
  • PLACE NAME SOCIETY Fellowship, Trivandrum
  • Presented the Poem, " GANDHI, THE LIGHT OF 20thCENTURY "  , in the text published   by Government Of India about  Gandhiji,representing Malayalam.  
  •  Pandit  Karuppan   Centenary Award


VVK with Krishodari
1972
ചരിത്രമെഴുത്തിന്‍റെ കാരമുള്‍പ്പാതയിലൂടെ

ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ

കവിയായ ചരിത്രകാരന്‍

ചരിത്രകാരനായ കവി---

വിവികെ വാലത്ത്.

അരനൂറ്റാണ്ടിനു മുമ്പ്

കുറിച്ചിട്ട 'ഇടിമുഴക്കങ്ങള്‍'

ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു.


   *****************************************************
      
















                          അദ്ധ്യായം    ഒന്ന് 








                  തിരിഞ്ഞുനോക്കുമ്പോള്‍.O




                               എനിയ്‍ക്ക്  ജാതിയില്ല.
                        മതമില്ല. ദൈവമോ, ക്ഷേത്രമോ ഇല്ല.
                        ആ വക സൂചനകളൊന്നും എന്റെയോ എന്റെ മക്കളുടെയോ


 പേരക്കുട്ടികളുടേയോപേരുകളില്‍    ഒളിച്ചു നില്‍ക്കുന്നില്ല .

.           അതുപോലെ എന്റെ പുസ്‍തകങ്ങളും എന്റെ ജാതി വിളംബരം ചെയ്‍കയില്ല   ജാതിചിന്ത മനുഷ്യന്റെ മനസ്സില്‍ വരുന്നതോടെ
 അവന്‍ അങ്ങേയറ്റം തരം താഴ്‍ന്നതായാണ് ഞാന്‍ കണക്കാക്കിയിട്ടുള്ളത്. 
ഈ എണ്‍പയതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് അഭിമാ
നം തോന്നുന്നത് ഞാനൊരിക്കലും  ഒരുജാതിയുടെഭാഗമായി ചിന്തിക്കുക
യോ, പ്രവര്‍ത്തിക്കുകയോ ചെയ്‍തിട്ടില്ല എന്നതു കൊണ്ടാണ്.ഞാ
ന്‍ മനുഷ്യനാണ്. ഒരു ചരിത്രകാരനായി അറിയപ്പെട്ടാല്‍ 

.                  "അച്ഛന്റെ തോളിലിരുന്നാണ് ഞാന്‍ ആദ്യമായി ലോകം കാണുന്നത്       . 

ഒരു വഴി കണ്ടാല്‍, ഒരു കുളം കണ്ടാല്‍   ,ഞാനന്വേഷിയ്ക്കും
   ഈ വഴി എവിടേയ്ക്കാണ്?
ഈ കുളം എങ്ങനെയുണ്ടായി? "എന്നൊക്കെ.

                      ആ അന്വേഷണമാണ് ഞാനിപ്പോഴും തുടരുന്നത്. 

                     ബാല്യത്തില്‍ കണ്ട വഴികള്‍  ,വഴിയമ്പലങ്ങള്‍,അത്താണികള്‍ , ചക്രചുറ്റുകള്‍, മലവാരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍...  എല്ലാത്തിലും നൂറ്റാണ്ടുകളുടെ 

കഥകളുണ്ട്. ആ കഥകള്‍ തേടിയാണ് ഞാനലഞ്ഞത്. 

                         ഓരോ ജില്ലയുടേയും സ്‍ഥലചരിത്രമെഴുതിയത്  എന്റെ വീട്ടിലിരുന്നുകൊണ്ടല്ല. ജില്ലയിലെ ഓരോ ഗ്രാമത്തിലും പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എത്ര കഷ്‍ടപ്പെട്ടായാലും നേരില്‍ കാണാതെ ഞാനൊ ന്നുമെഴുതിയിട്ടില്ല.ഞാന്‍     ‍ഐതിഹ്യം നോക്കാറില്ല.  പറഞ്ഞുകേട്ട്    
വിശ്വസിക്കാറുമില്ല.   യുക്‍തി കൊണ്ട് ഖനനം ചെയ്‍കയാണ് എനിക്കിഷ്‍ടം.

    

                ഒരിക്കല്‍ പാലക്കാട്ട് കോട്ടമല കാണാന്‍ പോയി.  
 മലകയറിമുകളില്‍എത്തിയപ്പോഴാണ്സന്ധ്യയെന്നറിഞ്ഞത്.
താഴേയ്‍ക്കു വരാന്‍ പറ്റാത്ത വിധം നേരം ഇരുട്ടുകയും ചെയ്‍തു.
 കാല്‍ വഴുതി, കല്ലില്‍ തലയടിച്ചു മരിക്കുമോ,എന്നു പോലുംപേടിച്ചുപോയ നിമിഷം
.               ഒന്നു നിലവിളിച്ചാല്‍പ്പോലും അവിടെ ആരും  വരികയില്ല. ഒടുവില്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് ഞാന്‍ മടക്കദൂരം താണ്ടിയത്. പാമ്പിനേയും ഇരുട്ടിനേയും പേടിച്ച ആ രാത്രി ഇന്നും എന്റെ മനസ്സിലുണ്ട്.


                കഷ്‍ടപ്പെട്ട് ഞാന്‍ കണ്ടെത്തയ രേഖകള്‍  പില്‍ക്കാലത്ത് കുട്ടികള്‍ക്കുംമറ്റും പ്രയോജനപ്പെട്ടത് സന്തോഷകരമായി.
 എം.ജി. യുണിവേര്‍സിറ്റി എന്റെ "ചരിത്രകവാടങ്ങള്‍" പാഠപുസ്തകമാക്കിയിരുന്നു.                       യാത്രകളുടേയും അന്വേഷണങ്ങളുടേയും ഒടുവില്‍ ഞാന്‍ രോഗിയായത് ഓര്‍ക്കുമ്പോള്‍  വിഷമവുമുണ്ട്. 
                 ഇത്തരം ഗവേഷണങ്ങളില്‍ നിന്ന് പില്‍ക്കാലത്ത്  എനിക്ക് സാമ്പത്തികമായ നേട്ടമൊന്നുമുണ്ടായില്ല മൂന്ന് ജില്ലകളക്കുറിച്ച് പഠിക്കാന്‍ സാഹിത്യ അക്കാദമി പ്രതിമാസം തൊള്ളായിരം രൂപ വീതം തന്നു.  ഒരു ജില്ലയ്‍ക്ക് ഒരു വര്‍ഷം വീതം.    പുസ്‍തകങ്ങള്‍ നാലും അക്കാദമി പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ കാര്യമായൊന്നും കിട്ടാനില്ല.സ്‍കോളര്‍ഷിപ്പ് കിട്ടിയ തുക ഗവേഷണത്തിനായി ചെലവാകുകയും ചെയ്തു. 
എങ്കിലും ആറുമാസത്തിനുള്ളില്‍‍  എന്റെ              സ്ഥലനാമഗവേഷണഗ്രന്ഥങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടാകുന്നത് ആനന്ദം നല്‍കുന്നു. അവയ്ക്ക് വായനക്കരുണ്ടല്ലോ.  .           

                 സ്‍ഥലനാമങ്ങളുടെ ഉത്ഭവരഹസ്യം തേടിയുള്ള യാത്രയില്‍ എനിക്ക് ധനനഷ്‍ടവും സ്വത്തുനഷ്‍ടവുംഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെപ്പറ്റി പഠിക്കാനുള്ള യാത്രയ്‍ക്കിടയില്‍  കാമറയും കുറിപ്പുകള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കുകളുമടങ്ങിയ സ്യൂട്കെയ്‍സ് നഷ്ടപ്പെട്ടു.ഒടുവില്‍ ഉടുതുണി മാത്രമായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

                  തിരുവനന്തപുരം ജില്ലയെക്കുറിച്ച് പഠിക്കേണ്ട സമയമായപ്പോള്‍  പുതുതായി വന്ന സെക്രട്ടറി  എരുമേലി പരമേശ്വരന്‍ പിള്ള  , ആദ്യം ജോലി ആരംഭിച്ചോളൂ എന്നു പറഞ്ഞെങ്കിലും വൈകാതെ    വാക്കുമാറി.  കൊടുത്തയാള്‍ക്കു തന്നെ പിന്നേയും കൊടുക്കാനാവില്ലെന്നു പറഞ്ഞ് സ്‍കോളര്‍ഷിപ്പ്  തടഞ്ഞു.
.                 തൃശൂര്‍,പാലക്കാട്,എറണാകുളം എന്നീ ജില്ലാസ്‍ഥലചരിത്രങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ എന്റെ അദ്ധ്വാനത്തെ അംഗീകരിച്ചുകൊണ്ടും, മറ്റാരും ഈ മേഖലയില്‍ കടന്നുവരാത്തതു കൊണ്ടും ഞാന്‍ തന്നെ ഈ പ്രവര്‍ത്തനവുമായി മുന്നോട്   പോകണമെന്ന് കേരളത്തിലെ പണ്ഡിതരും സാംസ്‍കരി നായകന്‍മാരും   വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്‍താവിച്ചിരുന്നു.  ഇതായിരുന്നു എന്റെ ധാര്‍മ്മിക പിന്‍ബലം.
                  എന്നാല്‍, ഡോ.എസ്.ഗുപ്‍തന്‍ നായരും, ഡോ.പി.ടി.ഭാസ്‍കരപ്പണിക്കരും ഡോ.കെ.എന്‍ എഴുത്തച്ഛനും, ഡോ. പി.വി.കൃഷ്‍ണന്‍ ആയരും   മറ്റനേകം പേരും  ,വാലത്തിന് കൂടുതല്‍വലിയ പ്രോജക്‍റ്റ് നല്‍കണമെന്ന്   വ്യക്‍തമായി എഴുതിവച്ചതൊന്നും  എരുമേലി വായിച്ചു നോക്കിയില്ല.  

                  നീതിക്കു വേണ്ടി ഞാന്‍  അന്നത്തെ അക്കാദമി പ്രസിഡന്റ് പ്രൊഫ. എം കെ സാനുവിനെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍  ഒരു 'പ്രൊഫസ്സര്‍' ജീവിച്ചിരിപ്പില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അന്നത്തെ സാംസ്‍കാരിക വകുപ്പു മന്ത്രി  ടി.കെ. രാമകൃഷ്‍ണനെ  കണ്ട് വിവരം പറഞ്ഞു. എരുമേലിയുടേയും സാനുവിന്റെയും  വായില്‍നിന്നു  വന്ന അതേ വാചകങ്ങള്‍ തന്നെ ടി.കെ.യുടെയും വായില്‍ നിന്നു കിട്ടിയപ്പോള്‍  എനിക്കു  ഗവേഷണത്തിന്റെ പണി നിര്‍ത്തേണ്ടിവന്നു. ഒരു ഇടവേള ആകട്ടെയെന്ന് ഞാനും കരുതി. 

                  ശുഭകാംക്ഷികള്‍ എന്ന് ഞാന്‍ വിശ്വസിച്ച ആളുകള്‍  കൈവിട്ടതിന്റെ ദു:ഖം വലുതായിരുന്നു.    അതുവരെ    ഞാന്‍   കാണാതിരുന്ന എന്റെ കുടുംബത്തിലേക്ക് ആദ്യമായി ഞാന്‍ നോക്കി. ആ കുടുംബത്തിന്റെപിന്തുണയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം  ഞാന്‍ തിരുവനന്തപുരത്തിന്റെ പഠനം സ്വന്തമായി തുടങ്ങി
               . എരുമേലി-സാനു ഭരണകാലം കഴിഞ്ഞ്മാനം തെളിഞ്ഞപ്പോള്‍ കെ.എല്‍.മോഹനവര്‍മയുടെയും     എം. കുട്ടികൃഷ്‍ണന്റെയും   നേതൃത്വത്തില്‍  അക്കാദമി  തിരുവനന്തപുരം  ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.  അതിന്റെ തുടര്‍ച്ചയായി               കോഴിക്കോട് ജില്ലാ സ്‍ഥലചരിത്രമെഴുതാനുള്ള പ്രോജക്‍റ്റും തന്നു.
                 എരുമേലിയുടെ തടസ്സവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു   .പക്ഷെ, അപ്പോഴേയ്ക്കും ആരോഗ്യമുണ്ടായിരുന്ന കാലത്തെ  അഞ്ചുകൊല്ലം എനിക്കു നഷ്ടപ്പെട്ടിരുന്നു

                   തിരുവനന്തപുരം ജില്ലയുടെ പഠനത്തിന്  എരുമേലിയും സാനുവും ടി.കെ.രാമകൃഷ്‍ണനും   തടസ്സം നിന്നത് എന്തിന് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ, പാര്‍ട്ടിയുടെ സമീപനമായിരിക്കാം. ചരിത്രഗവേഷണവും  രാഷ്ട്രീയവും  തിരിച്ചറിയാന്‍ അവര്‍ വിവേകമുള്ളവരായില്ല...

                   ഏതായാലും  അവര്‍  കഴുത്തുഞെരിച്ച തിരുവനന്തപുരം ജില്ലാ സ്‍ഥലചരിത്രം  അവരുടെ അനന്തരാവകാശികള്‍ക്കു പ്രയോജനപ്പെടാതിരിക്കില്ല.  ആ മൂവരുടേയും വംശാനന്തര തലമുറയില്‍   ഒരാളെങ്കിലും   ആ പുസ്‍തകം ഒരു റഫറന്‍സിനായി  തപ്പിക്കൊണ്ട് ലൈബ്രറികള്‍  കയറിയിറങ്ങുകയില്ലെന്ന്  ആരു കണ്ടു?  അതൊരു കാവ്യനീതിയല്ലെ?

                  പട്ടിണി ഒരു  സാധാരണ  സംഭവമായിരുന്ന കാലഘട്ടത്തില്‍  ജനിക്കാന്‍  ഭാഗ്യമുണ്ടായി.  ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ  യഥാര്‍ത്ഥപ്രശ്‍നം  വിശപ്പു തന്നെ  എന്ന  തിരിച്ചറിവിലൂടെ  ഞാന്‍ വളര്‍ന്നു.

                   എന്റെ വഴികള്‍    കഠിനാദ്ധ്വാനത്തിന്റെയും കഷ്‍ടപ്പാടിന്റേതുമായിരുന്നു. എത്ര  ക്ളേശിച്ചാണ്  എന്റെ ജീവിതപ്പാതയില്‍ കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയതെന്ന് ഓര്‍ക്കുകയാണ്. എന്നാല്‍, എനിക്ക് ജീവിതം കൈ നിറച്ചു തന്നു  എന്നൊന്നും തോന്നിയിട്ടില്ല.  ചിലപ്പോള്‍ ആലോചിക്കുമ്പോള്‍    തോന്നും   പല തീരുമാനങ്ങളും ഭ്രാന്തമൊ, അതിസാഹസികമോ    ആയിരുന്നെന്ന്..

                    എങ്കിലും ജിജ്‍ഞാസുവായിരുന്നു ഞാന്‍. അതാണ് എന്നെ ചരിത്രകാരനാക്കിയത്. എന്റെ ഭാഷ ഇന്നുംതീക്ഷ്‍ണമായാണ് എനിക്ക് അനുഭവപ്പെടുന്നത്. 

                    ഞാനൊരു സോഷ്യലിസ്‍റ്റായിരുന്നു. അതേസമയം കമ്മ്യൂണിസ്‍റ്റ് ആശയങ്ങളോട്   എന്നും ഭ്രാന്തമായ അടുപ്പവും കാണിച്ചിരുന്നു.   ജീവിതത്തിന്റെ ആദ്യനാളുകളില്‍ നേരിട്ട പട്ടിണിയും ദുരിതവും എന്നെ കൂടുതല്‍ തുല്യതയുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കി. അതെല്ലാം ഇന്നും എന്നില്‍ പുത്തനുണര്‍വ്വായി നില്‍ക്കുകയാണ്. 

എന്റെ ആദ്യ ഗദ്യകവിതാസമാഹാരമായ 'ഇടിമുഴക്കം'
 ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്റെ അച്ഛനു തന്നെയാണ്.  

                     ദാരിദ്ര്യത്തില്‍ ജനിച്ച്,
                     ദാരിദ്ര്യത്തില്‍ ജീവിച്ച്,
                     ദാരിദ്ര്യത്തില്‍ വെച്ച്‍ 
                     ഒരു ദിവസം കാണാതെ പോയ
                    എന്റെ അച്ഛന്റെ ഓര്‍മ്മയ്‍ക്ക്. .........................................................
അച്ഛന്റെ ദുരിതങ്ങള്‍ എന്റെ ചിന്തയില്‍ വല്ലാത്ത   പരിവര്‍ത്തനങ്ങള്‍ വരുത്തിയെന്ന് പറയാം.
                       എനിക്ക് ഒരു മനുഷ്യനായിത്തീരുവനായിരുന്നു ആഗ്രഹം. കാരണം മനുഷ്യത്വത്തിന്റെ വില അത്രമാത്രം ഞാനറിഞ്ഞിട്ടുണ്ട്. മനുഷ്യത്വം മരവിച്ച ഒരു ലോകത്താണല്ലൊ, നാം ജീവിക്കുന്നത്. ചളിയും വെള്ളവും ഇരുട്ടും ചോരയും നിറഞ്ഞ ഈ അഗാധതയില്‍   വച്ചുള്ള ജീവിതത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുമൊ?  ഇതെന്റെ പഴയ ചോദ്യമാണ്. 
                      ഞാന്‍ ഒരിക്കല്‍ വിപ്‍ളവത്തെ സ്നേഹിച്ചു. രാഷ്ട്രീയമായി പുതിയൊരുണര്‍വിലൂടെ, നമുക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് ചെറുപ്പകാലത്ത് വിശ്വസിച്ചു. ഇന്നിപ്പോള്‍ നോക്കുമ്പോള്‍ മനുഷ്യന്റെ മഹത്വം എവിടെയോ കളങ്കപ്പെട്ടില്ലേ, എന്നു സംശയിക്കുന്നു.

                                   ****************************


                                



      എന്‍റെ  സ്ഥലനാമ  പഠനങ്ങള്‍


                       മണ്ണിന്റെ മകനായ മനുഷ്യന്‍  മരിക്കുന്നു.  മണ്ണ്  മരിക്കുന്നില്ല .  മണ്ണിന്റെതായ സ്ഥലപ്പേരും   മാഞ്ഞുപോകുന്നില്ല .  സഹസ്രാബ്ദങ്ങളുടെ ,  അഥവാ   ശതാബ്ദങ്ങളുടെ  കാലപ്പഴക്കത്തില്‍   മണ്മറഞ്ഞവയും   മറ്റൊന്നായി   മാറിപ്പോയവയും  വളരെ ഏറെയാണെങ്കിലും   പഴക്കം നിര്‍ണ്ണയിക്കാന്‍  പറ്റാത്ത  പലതും ഇന്നും  നമ്മോടൊപ്പം  നില്‍ക്കുന്നു. 

              അവയുടെ മൂലമെവിടെ ?   അവ ഇവിടെ എത്തിച്ചേര്‍ന്നത്   ഏതേതു  വഴിയ്ക്ക് ? ഏതേതു  ഭാഷഗോത്രങ്ങളില്‍ കൂടി  ?   കാലചക്രഗതിയില്‍   ചതവോ,  മുറിവോ, പൊട്ടലോ,  പോറലോ  പോലുമേല്‍ക്കാതെ   എങ്ങനെ  ചിരം ജീവികളായി  ഇവിടം  വരെയെത്തി ?   ഈ  സമസ്യകളുടെ  ഉത്തരം തേടിയുള്ള   അന്വേഷണമാണ്   എന്റെ  ഓരോ   സ്ഥലചരിത്രഗ്രന്ഥവും. 
      
*************************************************************




                          അദ്ധ്യായം  :  രണ്ട്








                  ആര്‍ക്കറിയണം ........?


           
                         ഒരുകാലത്ത്‌   എന്നും  രാവിലെ    ചങ്ങമ്പുഴയുടെ     വസതിയിലേക്കു  പോകുമായിരുന്നു.  ഞാന്‍   താമസിക്കുന്ന    വാലം   എന്ന   കുഗ്രാമത്തില്‍  നിന്ന്   കാല്‍നടയായി    വടുതലയില്‍   ചെല്ലും.   അവിടെക്കൂടിയാണ്   തീവണ്ടികള്‍    തെക്കോട്ടും   വടക്കോട്ടും    ഓടുന്നത്.    റെയില്‍പ്പാളത്തില്‍   കയറി   വേഗം   നടന്നാണ്   ഇടപ്പള്ളിയില്‍   ചങ്ങമ്പുഴയുടെ   വീട്ടിലെത്തിയിരുന്നത്. 
                          അത്തരം   പതിവുയാത്രയില്‍    ഒരു നാള്‍    ഞാന്‍   നടുക്കുന്ന    ഒരു  കാഴ്ച   കാണുകയുണ്ടായി.    മെലിഞ്ഞ  ഒരു   വൃദ്ധന്‍    പാളത്തില്‍    ചിതറിക്കിടക്കുന്നു.    എന്നെ    ആ   രംഗം    വിടാതെ    പിടികൂടി.     ഒരു   കവിതയിലൂടെ    പാവപ്പെട്ടവന്‍റെ    അരക്ഷിതജീവിതം   ഞാന്‍    പുനരാവിഷ്കരിച്ചു.   ആ  കവിത     ഞാനിവിടെ    എടുത്തു ചേര്‍ക്കുന്നു.

                 
ആര്‍ക്കറിയണം?
മാതൃഭൂമി.  1938  ഒക്ടോബര്‍





വണ്ടി പെട്ടെന്നു നിന്നു,പരിഭ്രമോല്‍-
ക്കണ്ഠയോടോടിക്കൂടിനാരാളുകള്‍!.....
ഹന്ത, വണ്ടിയില്‍ മേവുവോരില്‍ച്ചില-
ര്‍ക്കെന്തുകൊണ്ടോ കുരുത്തോലയായ്‍ മുഖം.
നിര്‍വ്വികാരതപോലെയുദ്വേഗപൂര്‍വ്വം
നിശ്‍ചലം നിന്നു കാറ്റും നിമേഷവും.
പിന്നിലിക്കഥ വിസ്മരിച്ചു,വീണ്ടും
മുന്നേപ്പോല്‍ വണ്ടിയോടി,യതിജവം.
ദൂരെയുള്ളേതോ ദാരിദ്ര്യമഗ്‍നമാം
കൂരതന്നിലൊരമ്മ സഗല്‍ഗതം,
അച്ഛനിപ്പോളരിയുമായെത്തുമെ-
ന്നാശ്വസിപ്പിപ്പതുണ്ടാം, കിടാങ്ങളെ.!
            ആര്‍ക്കിവയറിഞ്ഞിട്ടു? -'മെയില്‍വണ്ടി'
            യോര്‍ക്കിലിത്തിരി നിന്നതാണത്‍ഭുതം!
***************************************************************

അഭിപ്രായം 
          







No comments:

Post a Comment